Durga

the travelogue of life

Thursday, October 26, 2006

കൂടെയുണ്ടാവണം.


ഇതെനിക്ക് അപരിചിതമായ പാതയാണ്- ഈ വഴിക്ക് ആദ്യമാണ്.
മുന്നോട്ട് നീങ്ങട്ടെ ഞാന്‍? ഇതിലൂടെയുള്ള യാത്ര സുഖകരമാണ്, സ്വച്ഛശീതളമാണ്. ചുറ്റിനും സൌരഭ്യം പരത്തുന്ന പുഷ്പങ്ങള്‍ നിറഞ്ഞ ഉദ്യാനങ്ങള്‍, മുന്നോട്ട് പോകുന്തോറും മനോഹാരിത ഏറുന്നുണ്ടോ? കണ്ണടച്ച് ഞാനീ കൈ പിടിച്ചു കൊള്ളട്ടെ, ഒരു സഹയാത്രികന്റെ കരുതല്‍ പ്രതീക്ഷിച്ചുകൊള്ളട്ടെ? കൂടെയുണ്ടാവണം.

പാത നിര്‍മ്മിച്ചവര്‍ക്കും വഴി കാണിക്കാനാവാത്ത ഇടങ്ങളുണ്ടാകാമിതുവഴി പോകുമ്പോള്‍. വളവും തിരിവുമെല്ലാം നാം സ്വയം മനസ്സിലാക്കേണ്ടിയിരിക്കുന്നു, പുതിയവ വെട്ടിത്തെളിക്കേണ്ടിയിരിക്കുന്നു; കൂടെയുണ്ടാവണം.

തുടക്കത്തില്‍ അപരിചിതത്വം എന്നെ നിന്നില്‍ നിന്നകറ്റിയിരുന്നു, എന്നാല്‍ കാലടികളിലെ ഐകരൂപ്യം നമ്മെ അടുപ്പിച്ചു.ഇപ്പോള്‍ ഭയം അശേഷമില്ല; കൂടെയുണ്ടാവണം.
ഇതാ പാതയോരത്തെ തടാകത്തില്‍ ഞാനെന്റെ മുഖം ഒരു നോക്കു കണ്ടു. ഇതു ഞാന്‍ തന്നെയോ എന്ന് സംശയിച്ചു പോകും വിധം ഏറിയിരിക്കുന്നു സൌന്ദര്യം! യാത്രാക്ഷീണത്താല്‍ അതിനു കോട്ടം തട്ടിയാലും, കൂടെയുണ്ടാവണം.
പോയകാലങ്ങളിലെപ്പോഴൊക്കെയോ ഒറ്റയ്ക്കല്ലാത്ത ഈ യാത്ര ഞാന്‍ സ്വപ്നം കണ്ടിരുന്നതു തന്നെയാണ്; എന്നാല്‍ അപ്പോഴൊക്കെ നിന്റെ മുഖം അവ്യക്തമായിരുന്നു. ഇനിയങ്ങോട്ട്...കൂടെയുണ്ടാവണം.

വാചാലസുന്ദരമായ ഈ മൌനസംവാദത്തിലൂടെ നാമിത്രദൂരം പിന്നിട്ടു; ഇനിയും, എന്നും...കൂടെയുണ്ടാവണം.

കാവിവസ്ത്രമുടുത്ത ഒരു രുദ്രാക്ഷഭസ്മധാരിണിയായി, ഒരു യോഗിനിയായുള്ള ആത്മതപോസഞ്ചാരത്തിന്റെ ഫലപ്രാപ്തിയെന്നോണം തെളിഞ്ഞുവന്ന ഈ പാതയുടെ വില നന്നായറിയാമെനിക്ക്, നിന്റെയും. അതുകൊണ്ട്, കൂടെയുണ്ടാവണം.

Monday, October 23, 2006

നാരായണീയം.

‘നാരായണീയ‘ത്തോടുള്ള എന്റെ ഭ്രമം തുടങ്ങുന്നത് കുട്ടിക്കാലത്ത് ക്ഷേത്രത്തില്‍ നിന്നും വെളുപ്പിനു അതു കേട്ടുണര്‍ന്നു തുടങ്ങിയതു മുതല്‍ക്കാണ്‍. “മോളതൊന്നു കാണാതെ പഠിച്ച് പാടൂ” ന്നു എന്നെ വളരെ ഇഷ്ടമായിരുന്ന ഷാരസ്യാരമ്മൂമ്മ പറഞ്ഞതോടെ ഇഷ്ടം മൂത്തു.ബിരുദതലത്തിലെത്തിയപ്പോള്‍ ഒരിക്കല്‍ ക്ഷേത്രത്തിലെ പൂജാരിയോട് ആ കാസറ്റ് കടം വാങ്ങി, ഒരു ദിവസത്തേയ്ക്കായി. വേറെ ഒരു കാസറ്റില്‍ റെക്കോര്‍ഡ് ചെയ്തു.
പിന്നെ പഠനം തുടങ്ങി. എനിക്കേറ്റവും ഇഷ്ടം ‘യോഗീന്ദ്രാണാം..’ എന്ന ശ്ലോകമാണ്! അതാണേറ്റവുമാദ്യം മന:പാഠമാക്കിയതും. കഷ്ടിച്ച് മൂന്നാലു ശ്ലോകം പഠിച്ചുകാണും...പരീക്ഷച്ചൂടിലോ മറ്റോ മുങ്ങിപ്പോയി. സംസ്കൃതം അറിയാഞ്ഞിട്ടോ ഭക്തി പോരാഞ്ഞിട്ടോ അര്‍പ്പണമനോഭാവമില്ലാഞ്ഞിട്ടോ എന്തുകൊണ്ടോ എനിക്കു ഇതുവരെ സാധിക്കാത്ത(‘അസാധ്യം‘ എന്ന ഒന്ന് ഇല്ല. ഇച്ഛാശക്തി കുറയുമ്പോള്‍ ആള്‍ക്കാര്‍ ആശ്രയിക്കുന്ന ഒരു പദമാ‍ണത്) ഒരു ആഗ്രഹമായി അതു തുടരുന്നു..
ഇടയ്ക്കിടെ ഗുരുവായൂരപ്പനെ സന്തോഷിപ്പിക്കാന്‍ “സാന്ദ്രാനന്ദ..” യും യോഗീന്ദ്രാണാ”മും മാത്രം ചൊല്ലി നടുക്ക് ‘etc ‘ ഇടും...ബാക്കിയൊക്കെ അങ്ങേയ്ക്കറിയാലോ ന്ന മട്ടില്‍ നോക്കി ഒന്നു ചിരിക്ക്യേം ചെയ്യും.;)

അതുകൊണ്ട് എപ്പോള്‍ എവിടെയതു കേട്ടാലും മനസ്സ് തുള്ളിച്ചാടും-ഗുരുവായൂരെത്തും. പി ലീലയുടെ ശബ്ദത്തില്‍ തന്നെ അതുകേട്ടാലേ പൂര്‍ണ്ണസംതൃപ്തി കിട്ടൂ. എത്ര അനുഗൃഹീതയാണവര്‍, അല്ലേ?എത്രയോ വട്ടം ‘റിപ്പീറ്റ്’‘ കൊടുത്തു കേട്ടിരിക്കുന്നു ചില ദിവസങ്ങളില്‍....മുഴുവന്‍ കേട്ടുകഴിയുമ്പോള്‍ ഒന്നും മനസ്സിലായില്ലെങ്കിലും ‘എല്ലാം’ മനസ്സിലായ പ്രതീതിയാണ്! :-) തീര്‍ത്ഥവും ചന്ദനവും പുരണ്ട തുളസിയിലയുടെ ഗന്ധവും വെണ്ണയുടെ സ്വാദും നൂറേകാദശികളുടെ പുണ്യവുമാണ് അതിലെ ഓരോ ശ്ലോകത്തിനും!

Monday, October 09, 2006

മറ്റൊരു ഭോപ്പാല്‍ ദുരന്തം:-D

പ്രതിരോധസേനയില്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ആവണമെന്ന മോഹം എം സി എ അവസാനവര്‍ഷമായപ്പോള്‍ കലശലായി.ഒട്ടനവധി പേരെ മാതൃകയാക്കിക്കൊണ്ട് , ദേശഭക്തിയില്‍ മതിമറന്ന് ഞാന്‍ അങ്ങനെ സ്വപ്നം കണ്ടു തുടങ്ങി. സേനയില്‍നിന്നും പുറത്തു ചാടാന്‍‍ വെമ്പി നിന്നിരുന്ന ചില ഓഫീസര്‍മാര്‍ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും ഞാന്‍ കൂട്ടാക്കിയില്ല.
അങ്ങനെ മാതൃഭൂമി തൊഴില്‍ വാര്‍ത്തയില്‍ അപേക്ഷ ക്ഷണിച്ചപ്പോള്‍ ഞാനും അപേക്ഷിച്ചു. ആദ്യം എയര്‍ഫോര്‍സില്‍ ആയിരുന്നു ശ്രമം. പരീക്ഷ പാസായി.ഇന്റര്‍വ്യൂവിനു ചെല്ലാന്‍ അറിയിപ്പു വന്നതനുസരിച്ചു ഞാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി. അപ്പോഴതാ ഹെഡ്ക്വാര്‍ട്ടേഴ്സ് പറയുന്നു-മോള് വരണ്ടാ...ഊര്‍ജ്ജതന്ത്രം ബിരുദതലത്തില്‍ പഠിക്കാത്തതിനാല്‍..:( രാത്രിവിളിച്ചുണര്‍ത്തീട്ട് അത്താഴമില്ലാ‍ന്ന്!!
അങ്ങനെ സങ്കടത്തോടെ സി ടീ എസ്സിലെ ജോലി തുടരവേ, ഒരു സുപ്രഭാതത്തില്‍ നേവിയില്‍ നിന്നും കടലാസ് വന്നു-ഇന്റര്‍വ്യൂവിനു ഭോപ്പാലില്‍ ചെല്ലാന്‍ പറഞ്ഞുകൊണ്ട്.:)
എന്റെ ജീവിതത്തിലെ ആദ്യത്തെ എസ് എസ് ബി!:) ആഹ്ലാദഭരിതയായി ഞാന്‍ പ്രഭാതസവാരികളും വ്യായാമമുറകളും കണിശമാക്കി.എയര്‍ഫോര്‍സ് വേണ്ടാന്നു പറഞ്ഞപ്പോഴുണ്ടായ സങ്കടം ഞാന്‍ മറന്നത് ഭക്ഷണത്തിലൂടെയായിരുന്നതിനാല്‍ ഞാനാളാകെ മാറിപ്പോയിരുന്നു!:(
അങ്ങനെ രണ്ടാഴ്ചകൊണ്ട് പൊയ്പ്പോയ ഫിറ്റ്നസ്സ് ഒരു വിധമൊക്കെ തിരിച്ചു പിടിച്ച്, ഞാനുഷാറായി. നാട്ടില്‍ വന്നു പി റ്റി ക്കു വേണ്ടി വെള്ള പാന്റും ഷര്‍ട്ടും തൊപ്പിയും സോക്സും ഷൂസും കാര്‍ഗോസും ബെല്‍റ്റും ഒക്കെ വാങ്ങിക്കൂട്ടി.
ചെന്നൈയിലെത്തി മാനേജരോട് തത്ക്കാലം 3-4 ദിവസത്തെ ലീവ് വാങ്ങി. വേണമെങ്കില്‍ പിന്നെ നീട്ടാമല്ലോ. മോഡ്യൂള്‍ ലീഡര്‍ കിരണ്‍ മോയ് സെന്‍ അയാളുടെ കൂട്ടുകാരുടെ എസ് എസ് ബി അനുഭവങ്ങള്‍ പറഞ്ഞ് എനിക്കു പ്രചോദനം നല്‍കിക്കൊണ്ടിരുന്നു. അങ്ങനെ ഒരു വെള്ളിയാഴ്ച രാത്രി അച്ഛന്റെ കൂടെ ഭോപ്പാലിലേയ്ക്ക് പുറപ്പെട്ടു. മുംബൈയിലുള്ള ഒരു ബന്ധുവിന്റെ വീട്ടില്‍ ഉപനയനത്തിനു പോകുന്ന ഒരു തമിഴ് ബ്രാഹ്മണകുടുംബമായിരുന്നു ഞങ്ങളുടെ സഹയാത്രികര്‍. വണ്ടി വിട്ടപ്പോള്‍ തുടങ്ങിയ തീറ്റയാണ്, ഇടയ്ക്കിടെ മയക്കം വിട്ടുണരുമ്പോള്‍ ഞാന്‍ കാണുന്നത് ഈയൊരേ കാഴ്ച തന്നെ. ഇരുനിറത്തില്‍ തടിച്ചുകുറുകിയ ആയമ്മയും മെലിഞ്ഞ രണ്ടു വികൃതിപ്പിള്ളേരും ഇക്കാര്യത്തില്‍ ‘അഹമഹമികയാ’ മികച്ചു നിന്നു. പാവം കുടുംബനാഥന്‍ കിട്ടുന്നതൊക്കെ കൊറിച്ചുകൊണ്ട് ഒരു മൂലയ്ക്കിരുന്നു. തൊട്ടടുത്ത കമ്പാര്‍ട്ട്മെന്റുകളിലും അവരുടെ വീട്ടുകാര്‍ തന്നെ. ഏതായാലും നേരം പോയിക്കിട്ടി.:-)
ശനിയാഴ്ച രാത്രി ഭോപ്പാലിലെത്തി. മൊബൈലുകളിലെ ചാര്‍ജ്ജ് തീര്‍ന്നിരുന്നതിനാല്‍ ബൂത്തില്‍ നിന്നും അമ്മയെ വിളിച്ചു വിവരം പറഞ്ഞു.
റെയില്‍ വേ സ്റ്റേഷന് മുന്‍പിലുള്ള ഹോട്ടലില്‍ താമസിച്ചു. വെളുപ്പിന് അച്ഛനാണ് വിളിച്ചുണര്‍ത്തിയത്. കുളിയൊക്കെ കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റുകളൊക്കെ എടുത്തുവെച്ചു. പിന്നെ പ്രാതല്‍ കഴിച്ചു. ദോശയായിരുന്നു. അതിനൊക്കെ അവിടെ വന്‍ ഡിമാന്‍ഡ്! ഭക്ഷണസമയത്ത് ചുറ്റും നോക്കിയപ്പോള്‍ ഏതാണ്ട് ആ സ്ഥലത്തേയും അവിടത്തെ ആളുകളേയും ഞാന്‍ പഠിച്ചു. മുസ്ലീങ്ങളാണ് കൂടുതല്‍.’മദ്രാസികളെ’ ക്കണ്ടു (തെക്കേ ഇന്ത്യക്കാര്‍ പൊതുവെ അവിടങ്ങളില്‍ അങ്ങനെയാണ് അറിയപ്പെടുന്നത്) അവരെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവിടെ ഇരുന്നു ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആലുവക്കാരനേയും കുട്ടിയേയും പരിചയപ്പെട്ടു.എസ് എസ് ബി ക്കായിത്തന്നെ വന്നതാണ്.
അച്ഛനും ഞാനും പുറത്തേയ്ക്കിറങ്ങി, കുറച്ചു സാധനങ്ങള്‍ കൂടെ വാങ്ങാനുണ്ട്. പുറത്ത് പൊള്ളുന്ന വെയില്‍..മെയ് ആണു മാസം! ഭോപ്പാല്‍ വറചട്ടി പോലെയിരിക്കുന്ന സമയം! മദ്രാസിലെ വെയിലൊക്കെ ഒരു വെയിലാണോ? :-) ഇലക്ഷന്‍ കാമ്പെയിന്‍ നടക്കുന്നതിനാല്‍ ചെവിക്കും സ്വൈര്യമില്ല. നടന്നു ക്ഷീണിച്ച എനിക്ക് അച്ഛന്‍ മാംഗോ ജ്യൂസ് വാങ്ങിത്തന്നു. ഇത്ര സ്വാദുള്ള ഒന്നു മുന്‍പു കഴിച്ചിട്ടേയില്ല. നമ്മുടെ നാട്ടില്‍ അതുകൊണ്ട് 10 എണ്ണമുണ്ടാക്കും. മലയാളി മലയാളി തന്നെ.:-))
ഉച്ചയൂണു കഴിഞ്ഞു അച്ഛനും ഞാനും റെയില്‍ വേ സ്റ്റേഷനു മുന്നിലെത്തി. അവിടെയാണ് എത്തിച്ചേരാന്‍ പറഞ്ഞിട്ടുള്ളത്. ഒരുപൂരത്തിനുള്ള ജനാവലി! പിള്ളേരെയൊക്കെ ഒന്നു വീക്ഷിച്ചു. സ്ത്രീസഹജമായ അസൂയ മൂലമാവണം ആദ്യം ശ്രദ്ധയില്‍പ്പെട്ടത് ഒരു പഞ്ചാബിസുന്ദരിയാണ്. ജലന്ധര്‍ കാരി. നല്ല വെളുത്ത നിറം.ഷാര്‍പ്പ് ഫീച്ചേഴ്സ് ഒക്കെയായി വളരെ സ്മാര്‍ട്ടാ‍ണ്‍.ഇടയ്ക്കിടെ പനോരമ വലുതാക്കാനെന്നോണം ചുറ്റും സ്കാന്‍ ചെയ്യുന്ന മട്ടില്‍ നോക്കുന്നുമുണ്ട്.വെട്ടുപോത്തിനെപ്പോലെയല്ല, കഴുത്തൊക്കെ പതുക്കെ ചരിച്ച് വലിയ കണ്ണുകള്‍ ചിലപ്പോള്‍ അല്പം ചെറുതാക്കി എന്തോ ശ്രദ്ധിക്കുന്ന പോലെ, അതല്ലെങ്കില്‍ നിസ്സംഗഭാവത്തില്‍..ഈ മിടുക്കിക്ക് കിട്ടാതിരിക്കില്ല എന്നു എന്റെ മനസ്സുപറഞ്ഞു.

അങ്ങനെയിരിക്കേ, ഞങ്ങളെ കൊണ്ടുപോവാനുള്ള ട്രക്ക് വന്നു. ഒരു ആര്‍മി വേഷധാരി വന്നു പറഞ്ഞു. “സിര്‍ഫ് എസ് എസ് ബി കാന്‍ഡിഡേറ്റ്സ് ഇധര്‍ ആയിയേ”..
എടുത്താല്‍ പൊങ്ങാത്ത പെട്ടികളും മറ്റും തൂക്കി ഞങ്ങള്‍ ട്രക്കിനടുത്തെത്തി. ജയലളിതയെപ്പോലിരിക്കുന്ന ഒരു ദില്ലിക്കാരി ജീന്‍സും ടീഷര്‍ട്ടുമൊക്കെയിട്ട് ആ വണ്ടിക്കു മുകളില്‍ ചാടിക്കയറി ലഗേജ് ഒക്കെ ഞങ്ങളുടെ കയ്യില്‍ നിന്നും വാങ്ങി വച്ചു..ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇല്ലാത്ത സാമര്‍ത്ഥ്യവും ഉണ്ടാക്കിക്കാണിക്കേണ്ടതുകൊണ്ട് മറ്റൊരു കുട്ടിക്കുരങ്ങത്തിയും, ശരീരം അനുവദിക്കുന്നില്ലേങ്കിലും തപ്പിപ്പിടിച്ചു കയറി..ഇതൊക്കെ താഴെ നിന്നു കണ്ട് എന്നിലെ ശരാശരി മലയാളി തികട്ടി വന്ന ചിരിയമര്‍ത്തി. ഇതൊക്കെ അമ്മയോട് ചെന്നു വിസ്തരിക്കാന്‍ എനിക്കു ധൃതിയായി. ഒരു പരദൂഷണത്തിനുള്ള സ്കോപ്പ് ഉണ്ട്.
കല്യാണപ്പെണ്ണ് വീട് വിട്ടുപോവുമ്പോള്‍ അച്ഛനെ നോക്കുന്ന പോലെ ഞാന്‍ തിരിഞ്ഞുനോക്കി..മാതാപിതാക്കള്‍ പ്രതീക്ഷയോടെ കുട്ടികളെ യാത്രയാക്കുന്നു. ഞാനും അച്ഛനോട് ‘ബൈ’ പറഞ്ഞു. ബസിനകത്തു ഏറ്റവും പിന്നിലത്തെ സീറ്റിലാണ് ഇടം കിട്ടിയത്..അടുത്തിരുന്ന ഋഷികേശ് കാരി അപാലി ഒരു മുനികുമാരിയെ ഓര്‍മ്മിപ്പിച്ചു. ക്യാമ്പിലെത്തി.ഡോര്‍മെട്രി ചൂണ്ടിക്കാണിച്ചു തന്നിട്ടു അവിടത്തെ ജോലിക്കാരി പോയി. വലതുവശത്തു അറ്റത്തുള്ള കട്ടിലുകള്‍ തെരഞ്ഞെടുത്തു, ഞാനും എന്റെ മലയാളിസുഹൃത്തും.
അവിടെ ഒരു കാക്കക്കുളിയൊക്കെ പാസാക്കി ഞങ്ങള്‍ ഓഫീസേഴ്സ് മെസ്സില്‍ ചെന്നു അത്താഴത്തിന്. യൂ പി ക്കാരി ഭക്തിയും അപാലിയും നൈനയും ആയിരുന്നു എന്റെ മറ്റു സുഹൃത്തുക്കള്‍. മെസ് ഹാള്‍ വളരെ വിശാലമായിരുന്നു. ഒരു പകുതി ലേഡി ഓഫീസേഴ്സിനായുള്ളതാണ്. ഭക്ഷണം കഴിഞ്ഞു കുറച്ചു നേരം വരാന്തയിലിരുന്നു കൊച്ചുവര്‍ത്തമാനമൊക്കെ പറഞ്ഞു ഞങ്ങളെല്ലാം ഉറക്കം പിടിച്ചു.

തിങ്കളാഴ്ച പുലര്‍ന്നു.പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം, പ്രാതലിനു മുന്‍പു എല്ലാവരും വര്‍ത്തമാനം പറഞ്ഞിരിക്കേ, ഭക്തിയെ അടുത്തുപരിചയപ്പെടാന്‍ കഴിഞ്ഞു. നീണ്ടുമെലിഞ്ഞ്, മുടി ബോയ്കട്ട് ചെയ്ത തേജസ്സുള്ള ഒരു ഇരുനിറക്കാരി. ഏറെ നാള്‍ പരിചയമുള്ളപോലെയുള്ള പെരുമാറ്റം. അഞ്ചാമത്തെ എസ് എസ് ബീയാണത്രേ ആ കുട്ടിയുടെ. ആ അര്‍പ്പണമനോഭാവം എന്നെ ആകര്‍ഷിച്ചു.എനിക്കും നല്ല ‍അടുപ്പം തോന്നി. അവര്‍ പ്രാതല്‍ കഴിഞ്ഞ് എത്തുന്നതു വരെ ഞാന്‍ മെസ്സ് ഹാളിനുമുന്നില്‍ നിന്നു(തിങ്കളാഴ്ക്ചയായതിനാല്‍ വ്രതമായിരുന്നു). ഇന്നേദിവസം എന്റെ പേരില്‍ ചോറ്റാനിക്കരയമ്പലത്തില്‍ ഒരു പുഷ്പാഞ്ജലി കഴിക്കാമെന്നു സഹപാഠിയായ ഒരടുത്ത സുഹൃത്ത് ഏറ്റിട്ടുണ്ട്...അതൊക്കെയോര്‍ത്തു അവിടെ നിന്നു, റ്റെന്‍ഷനടിച്ച്!

പിന്നെ ഞങ്ങള്‍ ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലത്തെത്തി.
ഒരു ഓഫീസര്‍ ഞങ്ങളെ ബ്രാഞ്ച് അനുസരിച്ച് മാറ്റി നിര്‍ത്തി. ഞാന്‍ ലോജിസ്റ്റിക്സ് ആയിരുന്നു. നേവല്‍ ആര്‍ക്കിട്ടെക്ചര്‍ ബ്രാഞ്ച് കിട്ടാന്‍ ഒരു സുഹൃത്തിന്റെ ഉപദേശമനുസരിച്ചു ഒരു ശ്രമം നടത്തിയെങ്കിലും അവര്‍ അനുവദിച്ചില്ല. പിന്നെ എഴുത്തുപരീക്ഷയും കഥപറച്ചില്‍ മത്സരവും ഒക്കെ നടന്നു. ഇടയ്ക്കെപ്പോഴോ അച്ഛനെ ആ മുള്ളുവേലിക്കപ്പുറം കണ്ടു, മറ്റു മാതാപിതാക്കള്‍ക്കൊപ്പം. വൈകുന്നേരമായി. ആദ്യദിവസത്തിന്റെ ഫലം പ്രഖ്യാപിക്കാന്‍ പോകുന്നു.നെഞ്ചിടിപ്പു കൂടി.:) തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകള്‍ വായിച്ചു തുടങ്ങി.പേരു കേള്‍ക്കേണ്ട താമസം ഓരോരുത്തരായി വരാന്തയിലേയ്ക്കു കയറി. ഭക്തി, ആ പഞ്ചാബി സുന്ദരി...അങ്ങനെയങ്ങനെ...അവസാനപേരും വായിച്ചതോടെ എന്റെ ആശ നശിച്ചു. ഇക്കാണായ കഷ്ടപ്പാടൊക്കെ സഹിച്ചു ഇവിടെ വന്നിട്ടു...ആകെ നിരാശ തോന്നി. പിന്നെ ഡോര്‍മെട്രിയിലേക്കോടി.എത്രയും പെട്ടെന്നു ടി ഏ /ഡി ഏ വാങ്ങി തിരിച്ചുപോകണം..അല്ലെങ്കിലും എം സീ ഏ യ്ക്കു റാങ്ക് വാങ്ങീത് ലോജിസ്റ്റിക്സില്‍ കേസില്ലാവക്കീലായിരിക്കാനാണോ? കിട്ടാത്ത മുന്തിരി പുളിക്കും..;)
ആരൊക്കെയോ മനസിലിരുന്നു കൊഞ്ഞനം കുത്തിപ്പാടി-”അപ്പോഴേ പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്...”..

ഞാന്‍ ബാഗൊക്കെ അടുക്കിവെച്ചു, കുറച്ചു വെള്ളം കുടിക്കാനായി കൂളറിന്റെ അടുത്തെത്തി. അപ്പോള്‍ അതാ വരുന്നു ഓടിക്കിതച്ചു ഒരാള്‍. ഭക്തിയാണു..”കബ് സേ തെരെ സെര്‍ച് മെം ഹൂം മേ..” എന്നും പറഞ്ഞു ഓടിവന്നു കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു. അങ്ങനേയും ഒരു സുഹൃദ്ബന്ധം. ഇത്രയും ദൂരെ ഓടി വന്നു എന്നോടു മാത്രംയാത്രപറയാന്‍ ആ കുട്ടിയെ പ്രേരിപ്പിച്ചതെന്താണ്?എന്നില്‍ എന്തു പ്രത്യേകതയാണ് കണ്ടത്?! ഈ ചോദ്യങ്ങള്‍ക്കു ഇന്നും ഉത്തരമില്ല. എന്തായാലും ആ സ്നേഹം എസ് എസ് ബീ പാസ്സാവാത്ത സങ്കടത്തില്‍ നിന്നും അല്പം മോചനം നല്‍കി. വേഗം ഓഫീസില്‍ ചെന്നു യാത്രക്കൂലി വാങ്ങി ബസില്‍ കയറി റെയില്‍ വേ സ്റ്റേഷനിലെത്തി. അച്ഛനും വേറൊരു വണ്ടിയില്‍ ആദ്യമേ അവിടെ തിരിച്ചെത്തിയിരുന്നു. ഹോട്ടലില്‍ കയറി ഒരു കാപ്പിയൊക്കെ കുടിച്ചു ലഗേജൊക്കെ എടുത്ത് തിരിച്ച് സ്റ്റേഷനിലെത്തി. സങ്കടവും ക്ഷീണവും കൊണ്ട് ആകെത്തളര്‍ന്ന എനിക്കു വീണിടം വിഷ്ണുലോകം എന്ന അവസ്ഥയായിരുന്നു..ട്രെയിനില്‍കയറിയപാടേ ഒരു കന്യാസ്ത്രീയുടെ അടുത്തു, അതേ ബര്‍ത്തില്‍ ചാരിക്കിടന്നുറങ്ങി.രാവിലെയാണ് കണ്ണുതുറന്നത്. മുകളിലത്തെ ബര്‍ത്ത് ഒഴിഞ്ഞതിനാല്‍ അവിടെ കയറി കിടന്നുകൊള്ളാന്‍ പറഞ്ഞു അച്ഛന്‍. അങ്ങനെ കുംഭകര്‍ണ്ണസേവ മതിയാവോളം നടത്തി. നിരാശപൂര്‍ണ്ണമായ മടക്കയാത്രയായതിനാല്‍ ഭക്ഷണമൊക്കെ പേരിനു മാത്രമായിരുന്നു. ചൊവ്വാഴ്ച്സ് രാത്രി ചെന്നൈ സെന്റ്രല്‍ സ്റ്റേഷനിലെത്തി. അവിടിരുന്നു നേരം വെളുപ്പിച്ചു. ആദ്യത്തെ 147 ബസില്‍ തന്നെ കയറി തിരുവാണ്മിയൂര്‍ക്ക്..അച്ഛന്‍ മീനമ്പാക്കത്തുള്ള ക്വാര്‍ട്ടേഴ്സിലേയ്ക്കും പോയി.

തിരികെ ഓഫീസിലെത്തീപ്പോള്‍ കിരണ്മോയ് സെന്‍ ആശ്വാസവാക്കുകളുമായി മുന്നില്‍. എസ് എസ് ബിയില്‍ തെരഞ്ഞെടുക്കപ്പെടാതെപോയ മഹാന്മാരുടെ പേരുകള്‍ നിരത്തിത്തുടങ്ങി ആശാന്‍ തന്റെ പതിവു ശൈലിയില്‍-വായില്‍ രസഗുള ഇട്ടതുപോലുള്ള തനതു ബംഗാളി ശൈലിയില്‍! അബ്ദുള്‍ കലാം പോലും കിട്ടാതിരുന്നവരില്‍ പെടുമെന്നു ഞാന്‍ സ്വയം ആശ്വസിച്ചു.:)

രണ്ടാം ദിവസത്തെ പി ടി ക്കായി കരുതിയിരുന്ന വെള്ള പാന്റും ഷര്‍ട്ടും എല്ലാം തിരിച്ചു അതേ കടയില്‍ കൊടുത്ത് അച്ഛന്‍ മൂന്നാലു നല്ല ഷര്‍ട്ടുകള്‍ വാങ്ങി.:) ഷൂസ് പിന്നീടുള്ള മോര്‍ണിംഗ് വാക്കുകളില്‍ എന്റെ സന്തതസഹചാരിയായിരുന്നു. തൊപ്പി ഒരു സ്മാരകം പോലെ അലമാരയിലുണ്ട്.:) ബെല്‍റ്റ് അച്ഛനുമെടുത്തു.
അങ്ങനെ ജീവിതത്തില്‍ സംഭവബഹുലമായ ഒരു നാടകത്തിനുകൂടി തിരശ്ശീല വീണു.

Friday, October 06, 2006

ഗുരുഭക്തി.

**********************************************

ഹേ ഗുരുനാഥ! നമിപ്പു ഞാ-
നുണ്ണി മാതാവെയെന്ന പോല്‍.
അമ്മ തന്‍ വാത്സര്യധാരയാണോയെനി-
ക്കമ്മലര്‍ വാണികളേകിടും സാന്ത്വനം.
...
ആചാര്യനമ്മയെപ്പോലാണെനിക്കെന്നു-
മാചാര്യദേവോ ഭവയെന്നു ചൊല്ലി ഞാ-
നാചരിക്കുന്നിതായേതോ വ്രതം പോലെ-
യാചാര്യപൂജയെന്‍ മാനസത്തില്‍.
---
...
എന്റെയാചാര്യനൊന്നൂറിച്ചിരിച്ചെന്നാ-
ലെന്റെയുള്‍ക്കാമ്പന്നു സ്വര്‍ലോകമായിടും.

**********************************************************
ബാക്കി ഓര്‍ക്കുന്നില്ല...:)

ഗുരുഭക്തി എന്നത് മനസ്സും സന്തോഷം കൊണ്ട് കണ്ണൂം നിറയ്ക്കുന്ന ഒന്നാണ്, അല്ലേ?:) എത്ര പ്രായമായാലും പഠിപ്പിച്ച മാഷ്മ്മാരെയോ റ്റീച്ചര്‍മാരെയോ കണ്ടാല്‍ ഞാന്‍ അമ്മയുടെ സാരിത്തുമ്പില്‍‍ തൂങ്ങുന്ന കൊച്ചു കട്ടിയാവും....മനസ്സു സന്തോഷം കൊണ്ട് തുള്ളിച്ചാടും-ഉള്ളുകൊണ്ട് ആ കാല്‍ക്കല്‍ നമസ്കരിക്കും.:) ചുരുക്കിപ്പറഞ്ഞാല്‍ ഭഗവാന്റെ നടയ്ക്കു മുന്നില്‍ എത്തുന്ന പോലൊരവസ്ഥ.
ഇക്കഴിഞ്ഞ നവരാത്രിക്കു അച്ഛന്‍ താമസിച്ചെത്തിയതിനാല്‍ മഹാനവമീടന്ന് വെളുപ്പിനേ പൂജവയ്ക്കാന്‍ പറ്റിയുള്ളൂ...സരസ്വതീടെ നടയ്ക്കല്‍ ചെന്നപ്പോള്‍ അവിടെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഗുരുനാഥനും(ആരാണോ മേല്‍പ്പറഞ്ഞ കവിത എഴുതാന്‍ എന്നെ സ്വാധീനിച്ചത് അദ്ദേഹം) ഭാര്യയും തിരികൊളുത്തുന്നു..നമസ്കാരം പറഞ്ഞ് ചിരിച്ചപ്പോള്‍ മനസ്സു നിറഞ്ഞു.സത്യത്തില്‍ ആ നടയ്ക്കലും ദേവിയേക്കാള്‍ മുന്‍പ് ഞാന്‍ വണങ്ങീത് സാറിനെയാണ്. സരസ്വതീകടാക്ഷം സാറില്‍ഊടെ എന്നിലേയ്ക്കൊഴുകുന്നതായി തോന്നി. മഹാനവമീടന്നു തന്നെ വിദ്യാരംഭത്തിന്റെ സംതൃപ്തി എനിക്ക്!:)

എത്ര അനുഗൃഹീതമാണ് അധ്യാപനവൃത്തി, അല്ലേ? എത്ര മക്കളാണ് അധ്യാപകര്‍ക്ക്!
ഈ വിഷയം എനിക്കൊരു ദൌര്‍ബ്ബല്യമാണ് . എത്ര പറഞ്ഞാലും തീരില്ല ഇതിനെക്കുറിച്ച്!!! വാക്കുകളുടെ ശോഷിപ്പ് ശരിക്കും അറിയുന്നു ഞാന്‍...ഇതിനെപ്പറ്റി സംസാരിച്ചു തുടങ്ങുമ്പോള്‍..

Thursday, October 05, 2006

ഭാഗവതസപ്താഹയജ്ഞം

ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന ഭാഗവതപാരായണവും വിവരണവുമാണ് ഭാഗവതസപ്താഹം.
നവരാത്രിയോടനുബന്ധിച്ച് വീടിനടുത്തുള്ള പാര്‍ത്ഥസാരഥിക്ഷേത്രത്തിലും അതുണ്ടായിരുന്നു കഴിഞ്ഞ ആഴ്ച.
വെളുപ്പിന് ഗണപതിഹവനത്തോടെ ആരംഭിക്കുന്ന പാരായണം രാത്രി എട്ടുമണി(അത്താഴശീവേലിക്കു മുന്‍പ്) വരെ നീണ്ടുനിന്നിരുന്നു. അതിനിടയ്ക്ക് പ്രാതലിനും ഉച്ചയ്ക്കലത്തെ പ്രസാദ ഊട്ടിനും ദീപാരാധനയ്ക്കുമുള്ള ഇടവേളകള്‍ മാത്രമേ പതിവുള്ളൂ.
ജോലി കഴിഞ്ഞ് ഏറെ വൈകി മാത്രം വീട്ടിലെത്തുന്ന എനിക്കു ദീപാരാധനയ്ക്കു ശേഷമുള്ള പ്രഭാഷണം മാത്രമേ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. യജ്ഞാചാര്യന്റെ അറിവില്‍ ആകൃഷ്ടയായ എനിക്ക് ഒഴിവുദിവസം കുറേ സമയം അവിടെ ചെലവഴിക്കാന്‍ ആഗ്രഹം തോന്നി. അങ്ങനെ ശനിയാഴ്ച രാവിലത്തെ ക്ഷേത്രദര്‍ശനവും കഴിഞ്ഞ്, യജ്ഞം നടക്കുന്ന
ഊട്ടുപുരയിലെത്തി. അന്നു സന്താനഗോപാലമായിരുന്നു രാവിലെ പാരായണം. ദശമസ്കന്ധത്തിന്റെ അവസാനമാണത്. യജ്ഞശാല നിറയെ ജനം. ഇടവേള കഴിഞ്ഞു ആചാര്യന്‍ വേദിയിലെത്തിയതോടെ അതുവരെ കൂട്ടുകാരോട് കുശലം പറഞ്ഞു കൊണ്ടിരുന്ന ഞാന്‍ പതിയെ അച്ഛമ്മയൂടെ അടുത്തേയ്ക്കു വലിഞ്ഞു. അമ്മൂമ്മമാരുടെ കൂടെയിരുന്നാല്‍ ഒരു ഗുണമുണ്ട്. പരദൂഷണം, മറ്റു വര്‍ത്തമാനങ്ങള്‍ ഇവയൊക്കെ ഒഴിവാക്കാം. ഭാഗവതം മൂന്നാലുവരി വായിക്ക്യേം ചെയ്യാം. അടുത്തിരുന്ന രുദ്രാക്ഷധാരിയായ ഒരമ്മൂമ്മ പതിയെ ഭാഗവതം നിലത്തുവെച്ചിട്ടു എഴുന്നേറ്റു, അതെടുത്തു വായിച്ചുകൊള്ളാന്‍ എനിക്ക് അനുമതിയും തന്നിട്ട്.:)
ഞാന്‍ താളുകള്‍‍ മറിക്കവേ, ആചാര്യന്‍ കഥ പറഞ്ഞു തുടങ്ങി.

പരമഭക്തനായ ഒരു ബ്രാഹ്മണശ്രേഷ്ഠന്‍ തനിക്കുണ്ടായ ഒന്‍പതാമത്തെ കുഞ്ഞും മരിച്ചുപോയതില്‍ വിഷണ്ണനായി, ദ്വാരകയില്‍ ശ്രീകൃഷ്നന്റെ കൊട്ടാരത്തിനുമുന്നില്‍ വന്നു പരിതപിക്കുന്നതോടെയാണ്‍ തുടക്കം. ഭഗവാന്‍ ‍ഇതുകേട്ട് അനങ്ങാതിരിക്കുന്നതു കണ്ട് അവിടെയുണ്ടായിരുന്ന അര്‍ജ്ജുനന്‍ ബ്രാഹ്മണനോട് പറഞ്ഞു.”അങ്ങയുടെ പത്താമത്തെ കുഞ്ഞിനെ ഞാന്‍ രക്ഷിക്കും, അതിനായില്ലെങ്കില്‍ ഞാന്‍ തീയില്‍ ചാടി മരിക്കും.“
ബ്രാഃമണന്റെ ഭാര്യയ്ക്ക് പത്താമത്തെ കുഞ്ഞിനു ജന്മം നല്‍കുന്നതിനായി അര്‍ജ്ജുനന്‍ അസ്ത്രങ്ങള്‍ കൊണ്ട് ഒരു ഈറ്റില്ലം തയ്യാറാക്കി, അതിനു കാവലും നിന്നു. തെല്ലു കഴിഞ്ഞ് കുഞ്ഞിന്റെ കരച്ചില്‍ കേട്ടു ആഹ്ലാദപാരവശ്യം കൊണ്ട് ആ ബ്രാഹ്മണശ്രേഷ്ഠന്‍ നന്ദി പറയാന്‍ ഒരുങ്ങിയതും, ഈറ്റില്ലത്തിന്റെ വാതില്‍ തുറന്ന് തോഴിമാര്‍ നിലവിളിച്ചുകൊണ്ട് ഓടി വന്നു പറഞ്ഞു”ഈ കുഞ്ഞും മരിച്ചിരിക്കുന്നു”..
തുടര്‍ന്ന് തീയില്‍ ചാടാനൊരുങ്ങിയ അര്‍ജ്ജുനനെ കൃഷ്ണന്‍ തടഞ്ഞെന്നും, വൈകുണ്ഠത്തില്‍ കൊണ്ടുപോയി ഭഗവത്പാദാരവിന്ദങ്ങളില്‍ ആ പത്തുപുത്രന്മാരെയും കാണിച്ചുകൊടുത്തെന്നും തനിക്കു ഒന്നല്ല തന്റെ പത്തു പുത്രന്മാരേയും തിരിച്ചുതന്ന അര്‍ജ്ജുനനു ബ്രാഹ്മണന്‍ നന്ദി പറഞ്ഞുവെന്നും ആണ്‍ കഥ.
ശുഭപര്യവസായിയായ ഈ കഥയുടെ അന്ത്യത്തില്‍ കര്‍പ്പൂരാരാധനയും മറ്റും നടന്നു. തദവസരത്തില്‍ മക്കളില്ലാത്തവര്‍ മനം നൊന്തു പ്രാര്‍ഥിച്ചാല്‍ പുത്രഭാഗ്യം സിദ്ധിക്കുമെന്നു ഭാഗവതമതം. ഉച്ചയോടെ ദശമസ്കന്ധം തീര്‍ന്നു. പ്രസാദ ഊട്ടിനുശേഷം ഏകാദശസ്കന്ധം പാരായണം തുടങ്ങി. ഉദ്ധവന്റെ പന്ത്രണ്ട് സംശയങ്ങള്‍‍ക്ക് ഭഗവാന്‍ ഉത്തരം കൊടുക്കുകയാണിതില്‍. മോക്ഷപ്രാപ്തിയിലേയ്ക്കുള്ള മാര്‍ഗ്ഗവും മറ്റൂമാണ്‍ പ്രതിപാദ്യം. താത്പര്യമുള്ള വിഷയമാണെങ്കിലും ഉത്തരവാദിത്തബോധവും ക്ഷീണവും എന്നെ വീട്ടിലേയ്ക്ക് നയിച്ചു. ദുര്‍ഗ്ഗാഷ്ടമിയായതിനാല്‍ വൈകീട്ടു പൂജവയ്ക്കണം. അതിനു മുന്‍പു നാലക്ഷരം വായിച്ചേക്കാമെന്നു കരുതി വീട്ടിലേയ്ക്കു നടന്നു. പിന്നെ സന്ധ്യയോടെ ദീപാരാധനയ്ക്കായി വീണ്ടും ക്ഷേത്രത്തിലേയ്ക്.അന്നു എട്ടുമണിയോടെ ഏകാദശസ്കന്ധവും തീര്‍ന്നു.

പിറ്റേന്നു മഹാനവമി. ഉച്ചയോടെ സപ്താഹയജ്ഞസമാപനം. പത്തുമണിയോടെ ചെന്നു.അകത്തു സൂചി കുത്താനിടമില്ല..അന്നേ ദിവസം വരെ തിരിഞ്ഞുപോലും നോക്കാത്ത നാട്ടുപ്രമാണിമാരുമൊക്കെയായി വന്‍ ജനാവലി. കുറച്ചു നേരം അനിയത്തിയും ഞാനും പുറത്തിരുന്നു. പിന്നെ ഇല്ലാത്ത സ്ഥലംമുണ്ടാക്കി അകത്തു കയറി ഇരുന്നു. ദ്വാദശസ്കന്ധം സമാപിക്കാറായിരുന്നു. ഇനി ആറാട്ടാണ്...ഇക്കുറി പുഴയിലേയ്ക്കില്ല, അമ്പലക്കുളത്തില്‍ തന്നെ ഒതുക്ക്വാണെന്നാ കേട്ടത്..പിന്നീട് ചെണ്ടമേളവും താലവുമൊക്കെയായി ആ പൊരിവെയിലില്‍ ആറാട്ട് നടന്നു. പിന്നീട് ഫലശ്രുതി വായനയും ദക്ഷിണയും..അതിനു ശേഷം യജ്ഞശാലയില്‍ നിന്നും ഭഗവത്ചൈതന്യത്തെ ശ്രീകോവിലിലേയ്ക്കാക്കി.
തുടര്‍ന്ന് പ്രസാദ ഊട്ടിനു ശേഷം വീട്ടിലേയ്ക്ക്...വരും വര്‍ഷത്തേയ്ക്കായി ഭാഗവത ചൈതന്യത്തെ നെഞ്ചിലേറ്റിക്കൊണ്ട്.